ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായുള്ള വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കി. സമിതിയിലുണ്ടായിരുന്ന മുൻ സിഡബ്ല്യുസി ചീഫ് എൻജിനീയർ ടി.കെ.ശിവരാജനെയാണ് ഒഴിവാക്കിയത്. പകരം ഉത്തർപ്രദേശ് സ്വദേശിയായ എം.എൽ.ശർമയെ സമിതിയിൽ നിയമിച്ചു.
അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അഥോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെ പുനഃസംഘടിപ്പിച്ചപ്പോഴാണ് കേരളത്തിന് കനത്ത തിരിച്ചടിയായ ഈ നീക്കമുണ്ടായത്. വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജൻ ഒഴിവായെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവിൽ വ്യക്തമാകുന്നത്.
ഐഐടി റൂർക്കിയിലെ ഭൂകമ്പ എൻജിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പ്രഫ. എം.എൽ. ശർമ്മ. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി ആറിനാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി അഥോറിറ്റി ആദ്യ സമിതിക്ക് രൂപം നൽകിയത്.
ബൽരാജ് ജോഷിയാണ് ചെയർമാൻ, ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റംഗങ്ങൾ. അംഗങ്ങളുടെ മാറ്റം ഒഴികെ ജനുവരിലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അഥോറിറ്റി വ്യക്തമാക്കി.